Monday, January 3, 2011

ഫോര്‍ട്ട്‌ കൊച്ചിന്‍ കാര്‍ണിവല്‍

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍ട്ട്‌ കൊച്ചിയിലെ കാര്‍ണിവല്‍ കാണണമെന്നത് . ഇത്തവണ മുന്‍കൂട്ടി അവധിയും വാങ്ങിവെച്ചു, പക്ഷെ ദിവസം അടുത്തപ്പോള്‍ കൂടെ വരാന്‍ ആരെയും കിട്ടിയില്ല. എല്ലാ യാത്രകളിലും പങ്കാളിയാകാറുള്ള ഭാര്യയെപോലും..എല്ലാവരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ ആലസ്യത്തിലായിരുന്നു . അവസാനം ഉറ്റ ചങ്ങാതിയായ ക്യാമറയും പോക്കറ്റിലിട്ടു ഒറ്റയ്ക്ക് യാത്രതുടങ്ങി.

എല്ലാ വര്‍ഷത്തിന്റെയും അവസാന ആഴ്ചയിലാണ് കാര്‍ണിവല്‍ നടക്കുന്നത് . ബൈക്ക് റൈസിംഗ് , സൈക്കിള്‍ റൈസിംഗ്, ബീച് വോളിബോള്‍ , വടം വലി തുടങ്ങിയ കുറെ മത്സര പരിപാടികളുടെ ഏറ്റവും അവസാനത്തെ ദിവസമാണ് ഏറ്റവും പ്രശസ്ടവും സുന്ദരവുമായ ഈ കാര്‍ണിവല്‍ ഘോഷയാത്ര . എല്ലാ വര്‍ഷവും പുതുവത്സര ദിനത്തിലാണ് ഇതു നടത്തുന്നത് .

ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് പോകാന്‍ രണ്ടു വഴികളുണ്ട് . കലൂരില്‍ നിന്നോ , കച്ചേരിപ്പടിയില്‍ നിന്നോ, മേനകയില്‍ നിന്നോ ബസ്സ് കയറി തേവര പാലവും തോപ്പുംപടി പാലവും കടന്നു അവിടെ എത്താം . എറണാകുളത്തു നിന്നും തുടര്‍ച്ചയായി ബസ്സും ഉണ്ട് പക്ഷെ എറണാകുളത്തെ ട്രാഫിക്ക് ജാമ്മില്‍ പെട്ടാല്‍ അവിടെ എത്താന്‍ ഒന്നര മണിക്കൂര്‍ എങ്കിലും മിനിമം എടുക്കും. എറണാകുളത്തെ റോഡില്‍ ട്രാഫിക്‌ ജാം ഒഴിഞ്ഞ സമയം വളരെ അപൂര്‍വമാണ് .

അടുത്തമാര്‍ഗം എറണാകുളത്തെ ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ടില്‍ നേരെ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്താം . വെറും രണ്ടര രൂപ മാത്രം മതി ബോട്ടിന് . പക്ഷെ അരമണിക്കൂര്‍ ഇട വിട്ടു മാത്രമേ ബോട്ട് ഉള്ളൂ. തിരക്കില്ലെങ്കില്‍ , വെള്ളത്തെ ഭയമില്ലെങ്കില്‍ കായലിലൂടെ ഉള്ള യാത്ര വളരെ നല്ല ഒരനുഭവമാണ് .

ഞാന്‍ കലൂരിലെ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറി . ഈ തിരക്കില്‍ സ്വന്തം വണ്ടി ശരിയാകില്ല, പാര്‍ക്ക്‌ ചെയ്യാനും തിരിച്ചെടുക്കാനും വളരെ ബുദ്ധിമുട്ടേണ്ടിവരും എന്നെനിക്കറിയാമായിരുന്നു.ബസ്സില്‍ നല്ല തിരക്കായിരുന്നു, കൂടുതല്‍ പേരും കാണിവല്‍ കാണാന്‍ പോകുന്നവരായിരുന്നു . ഞാനും അവരില്‍ ഒരാളായി .

ഒടുവില്‍ കാര്യമായ ട്രാഫിക്‌ ജാമ്മില്‍ കിടക്കാത്തതുകൊണ്ട് ബസ്‌ കാര്‍ണിവല്‍ ആരംഭിക്കുന്ന ഫോര്‍ട്ട്‌ കൊച്ചിക്കടുത്ത സ്ടലമായ വെളി എന്ന സ്ടലത്ത് എത്തി. സമയം രണ്ടരയായിട്ടെ ഉള്ളൂ . മൂന്നുമണിക്ക് കാര്‍ണിവല്‍ ആരംഭിക്കും എന്നാണു പത്രത്തില്‍ വായിച്ചിരുന്നത് . ഒരു കണക്കിന് അത് നന്നായി , റോഡ്‌ ബ്ലോക്ക്‌ ചെയ്തുതുടങ്ങിയിട്ടില്ല. പിന്നെ ഫോട്ടോകള്‍ എടുക്കാന്‍ കുറച്ചു സമയവും കിട്ടും.



ഇരുപത്തേഴാമത്തെ കാണിവല്‍ ആണ് എപ്പോള്‍ നടക്കാന്‍ പോകുന്നത് എന്ന് അവിടത്തെ മൈക്കിലൂടെ പറയുന്നത് കേട്ടു. ഏകദേശം അഞ്ചു നൂറ്റാണ്ട് മുന്‍പ് ഇവിടെ വന്ന പോര്‍ച്ചുഗീസുകാര്‍ പുതുവര്‍ഷം വളരെ ഗംഭീരമായി ആഘോഷിചിരുന്നുവത്രേ . അവരുടെ പണവും പ്രതാപവും കാണിക്കാന്‍ വേണ്ടിയായിരുന്നു പ്രധാനമായും ഈ ആഘോഷം . പിന്നീട് അവര്‍ക്കുശേഷം വന്ന ഡച്ചുകാരും ഈ ആഘോഷം തുടര്‍ന്ന് കൊണ്ട് വന്നു. അങ്ങിനെ പലരും കൈമാറി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്നുകാണുന്ന തരത്തില്‍ അത് വളര്‍ന്നു ഒരു നാടിന്‍റെ മുഴുവന്‍ ആഘോഷമായി മാറി, തൃശ്ശൂരിലെ പുലിക്കളിയും ആലപ്പുഴയിലെ വള്ളം കളിയും പോലെ.

പല വിഭാഗങ്ങളിലായി ആളുകകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത് . ഓരോ വിഭാഗത്തിനും സമ്മാനങ്ങളും ഉണ്ട് . പക്ഷെ കുറച്ചുനേരം അവിടെ നിന്നപ്പോള്‍ തന്നെ എനിക്ക് മനസിലായത് സമ്മാനങ്ങള്‍ അവര്‍ക്കു ഒരു പ്രശ്നമല്ലെന്നും സ്വന്തം കാര്‍ണിവലില്‍ പങ്കെടുക്കലാണ് അവരുടെ മുഖ്യ ഉദ്യെശമെന്നതും ആണ് .



പ്രച്ഛന്നവേഷധാരികളും, അവരുടെ വണ്ടികളും എത്തിതുടങ്ങിയിരുന്നു . ഒറിജിനല്‍ സ്ത്രീകളെ വെല്ലുന്ന തരത്തില്‍ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരാണ് കൂടുതലും .പല പ്രായക്കാര്‍ . അവര്‍ എല്ലാവരുടെ മുന്‍പിലും ക്ഷമയോടെ നിന്ന് ഫോട്ടോയെടുക്കാനുള്ള സൌകര്യം ചെയ്തു തരുന്നുണ്ടായിരുന്നു . അതുകൊണ്ട് കുറെ നല്ല ഫോട്ടോകള്‍ എനിക്ക് കിട്ടി .

ഓരോരുത്തരും വന്നിറങ്ങുമ്പോള്‍ ആളുകളുടെ ചിരിയും വന്നവരുടെ പ്രകടനങ്ങളും കാണേണ്ട കാഴ്ചയായിരുന്നു . ക്യാമറയുമായി ഓടിനടക്കുന്ന ഒരുപാടുപേരില്‍ ഒരാളായി ഞാനും മാറി . കാണുന്നതെല്ലാം പുതുമയുള്ള കാഴ്ചകള്‍ .




മോഹന്‍ലാലിന്‍റെ ചോട്ടാ മുംബൈ എന്ന സിനിമയില്‍ ഈ കാര്‍ണിവല്‍ കാണിക്കുന്നുണ്ട് , അത് സിനിമക്കുവേണ്ടി ഷൂട്ട്‌ ചെയ്തതാണെങ്കിലും ഏകദേശം അതുപോലെതന്നെയാണ് ഈ ഘോഷയാത്രയും എന്നെനിക്ക് തോന്നി . ശരിക്കും വര്‍ണങ്ങളുടെ , ആഹ്ലാദത്തിന്റെ ഒരു ലോകം .

അല്‍പനേരം വെയില്‍ കൊണ്ടപ്പോള്‍ തന്നെ തൊണ്ട വരണ്ടു . അടുത്ത് കണ്ട ഒരു താല്‍കാലിക കടയില്‍ കയറി ഒരു ജീരക സോഡാ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീവേഷം ധരിച്ച ഒരാളും അയാളുടെ സഹായിയും അവിടെ എത്തി . അടുത്തിരുന്ന അയാളോട് എല്ലാ വര്‍ഷവും വേഷം കേട്ടാരുണ്ടോ എന്ന എന്റെ ചോദ്യത്തിന് പതിനഞ്ചു വര്‍ഷമായി എന്ന മറുപടി കിട്ടി ." സമ്മാനങ്ങള്‍ " ഞാന്‍ ചോദിച്ചു . "ഇല്ല". ചിരിച്ചുകൊണ്ട് അയാള്‍ . ഞാന്‍ താല്പര്യം പ്രകടിപ്പിച്ചതുകൊണ്ടാകണം കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു . വിദേശത്താണ് ജോലി, കുടുംബവും അവിടെ തന്നെ. എല്ലാ വര്‍ഷവും പതിനഞ്ചു ദിവസത്തെ ലീവിന് വരും, പുതുവര്‍ഷ ആഘോഷത്തിലും ഘോഷയാത്രയിലും പങ്കെടുത്തു പഴയ കൂട്ടുകാരെയും കണ്ടു മടങ്ങും . ചെറുപ്പത്തില്‍ തുടങ്ങിയ ശീലമാണ് ഈ വേഷം കെട്ടല്‍ , വലുതായിട്ടും ജോലിയുടെ തിരക്കിനിടയിലും ഇതില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താറുണ്ട് , നാടിന്‍റെ വിളി . ഇവിടെ എത്താതിരിക്കാന്‍ പറ്റില്ലത്രേ .. വരാന്‍ പറ്റാതിരുന്ന ഒരു വര്‍ഷം അനുഭവിച്ച ശ്വാസം മുട്ടല്‍ ..... എല്ലാ വര്‍ഷവും വന്നു വെറുതെ കുറെ പണം യാത്രക്കും മറ്റുമായി ചെലവാക്കുന്നതിന് ഭാര്യയും മറ്റുള്ളവരും കുറ്റപ്പെടുത്തുന്നതിനെ കുറിച്ചും അയാള്‍ അല്പം മുമ്പ് പരിചയപ്പെട്ട എന്നോട് പറഞ്ഞപ്പോള്‍ എന്തോ ഒരു ആദരവ് അയാളോട് തോന്നി . ശരിക്കും ഒരു സംസാരപ്രിയന്‍ അല്ലെങ്കില്‍ എന്നോടെ ഇതൊന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ ? നമ്മള്‍ എത്ര വലുതായാലും എന്തൊക്കെ നേടിയാലും , എത്ര കുറ്റം പറഞ്ഞാലും നമ്മുടെ നാട് അതൊന്നു വേറെ തന്നെയാണ് എന്നും , അവിടെയെത്തുമ്പോള്‍ മാത്രമേ നമ്മള്‍ നമ്മളാകൂ എന്ന എന്റെ ചിന്ത ശരിയാണെന്ന് അയാളും സമ്മതിച്ചു. അടുത്ത കാര്‍ണിവലിനു കാണാം എന്നും പറഞ്ഞു അയാള്‍ നടന്നകന്നു ..ഞാന്‍ വീണ്ടും മറ്റൊരു കാഴ്ച തേടിയും ..

ഒടുവില്‍ ഘോഷയാത്ര തുടങ്ങി . ആദ്യം നെറ്റിപട്ടം കെട്ടിയ ആന , പിന്നില്‍ കാര്‍ണിവലിന്റെ ബാനര്‍ പിടിച്ച ആളുകള്‍ , പിന്നെ കൊച്ചിന്‍ കോര്‍പ്പരെഷനിലെ മേയറടക്കമുള്ള ആളുകളും, അവര്‍ക്കു പിറകിലായി കഥകളി , പരിചമുട്ടുകളി , കരകാട്ടം , കാവടിയാടം അങ്ങിനെ അങ്ങിനെ കാഴ്ചകളുടെ ഒരു മേളമായിരുന്നു. അവര്‍ക്കു പിറകിലായി പ്രച്ഛന്ന വേഷധാരികളും ടാബ്ലോകളും ....




റോഡിനിരുവശത്തും വീടുകളുടെ മുകളിലും തിങ്ങി നിറഞ്ഞ ജനങ്ങള്‍ , പുതുവര്‍ഷം ആഘോഷിക്കാനെത്തിയ ഒരുപാട് വിദേശികള്‍ , ഇവര്‍ക്കിടയിലൂടെ ഘോഷയാത്ര പതുക്കെ പതുക്കെ നീങ്ങി . ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ട്‌ കൊച്ചിയാണ് ലക്ഷ്യ സ്ഥാനം . അവിടെ വെച്ച് കാര്‍ണിവലിന്റെ സമാപനവും സമ്മാനവിതരണവും .

സമാപന സ്ഥലത്തിന് അടുത്ത് തന്നെയാണ് ഫോര്‍ട്ട്‌ കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ സെന്റ്‌ ഫ്രാന്‍സിസ് ചര്‍ച്ച് . യൂരോപ്പ്യന്മാര്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ഏറ്റവും ആദ്യത്തെ പള്ളിയാണ് അത്. 1503 ലാണ് ഈ പള്ളി പണിതത് . ഫോര്‍ട്ട്‌ കൊച്ചി ലോകപ്രശ്തമായത് ഈ പള്ളി മൂലമാണ് . ഇത് കാണാന്‍ വേണ്ടി മാത്രം ആയിരക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്‌ . പ്രശസ്ട പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡാ ഗാമ 1524 ലില്‍ കൊച്ചിയില്‍ വെച്ചാണ് , അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ വരവില്‍ അന്തരിച്ചത്‌ . അദ്ദേഹത്തിന്റെ ശവശരീരം ആദ്യം അടക്കം ചെയ്തതും ഈ പള്ളിയിലാണ്.പിന്നീട് പതിനാലു വര്‍ഷത്തിനു ശേഷം അദ്യേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലിസ്ബനിലേക്ക് കൊണ്ടുപോയെന്നാണ് ചരിത്രം.


സമാപന  സ്ഥലത്ത്   ഒരുപാടു ആളുകള്‍ കൂടിയിരുന്നു . വിദേശികള്‍ ആണ് കൂടുതല്‍ . അവരെല്ലാം ഇത് എല്ലാ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരാളെ പരിചയപ്പെട്ടു . ഫ്രാന്‍‌സില്‍ നിന്നും വന്നതാണ് ഇരുപത് വയസ്സേ തോന്നൂ ,ഒപ്പം കൂട്ടുകാരിയുമുണ്ട് . എങ്ങനെയുണ്ട് കാര്‍ണിവല്‍ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "ഫന്റാസ്ടിക് " അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു , ഞാന്‍ എങ്ങനെയുണ്ട് ഫോര്ട്ടകൊച്ചി എന്ന് ചോദിച്ചപ്പോള്‍ "ഈ റോഡിലെ ദുര്‍ഗന്ധം വമിക്കുന്ന തുറന്ന കാനകള്‍ ഒന്ന് മൂടിയിരുന്നെങ്കില്‍ മനോഹരമായേനെ ?" അയാള്‍ സത്യം തുറന്നു പറഞ്ഞു ... തിരക്കിനിടയില്‍ കാനയില്‍ വീണാലോ എന്ന് ഭയന്ന് അധികം നടക്കാതെ ഒരിടത്തിരുന്ന് ഘോഷയാത്ര കാണുകയായിരുന്നു എന്ന് .

ശരിക്കും സത്യമായിരുന്നു അത് . ഘോഷയാത്ര നടക്കുന്ന റോഡിനിരുവശത്തെയും ഭൂരിഭാഗം കാനകളും തുറന്നു കിടക്കുകയായിരുന്നു . തിരക്കിനിടയില്‍ വളരെ ശ്രദ്ധിച്ചു നടന്നിട്ടാണ് എനിക്ക് തുടക്കം മുതല്‍ അവസാനം വരെയുള്ള കാഴ്ചകള്‍ എല്ലാം കാണാന്‍ കഴിഞ്ഞത് . എന്തോ ഭാഗ്യം കൊണ്ട് മാത്രം കാനയില്‍ വീണില്ല എന്നതാണ് സത്യം.

മറുപടിപറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു . അല്പം മുന്‍പ് എന്റെ നാടിനോട് തോന്നിയ അഭിമാനം നഷ്ടപ്പെട്ട പോലെ. മനസ്സില്‍ വല്ലാത്ത സങ്കടം തോന്നി ... പുതുവത്സരം മാത്രം ആശംസിച്ചു അയാളോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞു .

തിരിച്ചു പോരാന്‍ ബോട്ട് ജെട്ടിയിലേക്ക് നടക്കുമ്പോള്‍ ചീന വലകളുടെ അടുത്തുപോയി കുറച്ചു ഫോട്ടോകള്‍ എടുത്തു . വെയില്‍ മങ്ങിയിരിക്കുന്നു . എനിക്ക് മടങ്ങിപ്പോകാന്‍ സമയമായി .

ഒടുവില്‍ മനസ്സും ക്യാമറയും നിറയെ കാഴ്ചകളുമായി ഞാന്‍ മടങ്ങി.

നിങ്ങളുടെ സൌന്ദര്യം നുകരാന്‍ വീണ്ടും വരുമെന്ന് ചീനവലകള്‍ക്ക് ഉറപ്പ് കൊടുത്തുകൊണ്ട് ........

======================================================================

















....... ............ഒരു ചീനവലക്കാഴ്ച .........ഘോഷയാത്രയിലെ അവസാന ഫോട്ടോ ...............

1 comment:

  1. കാർണിവൽ നന്നായി കവർ ചെയ്തു. വിദേശത്തുനിന്ന് കൊല്ലാകൊല്ലം വരുന്ന പ്രവാസി, കാണയിൽ വീഴാതിരിക്കാനായി ബദ്ധപ്പെടുന്ന വിദേശികൾ എന്നീ അനുഭവങ്ങൾ ശ്രദ്ധേയമായി. എഴുത്ത് തുടരുക.

    ReplyDelete